വടക്കഞ്ചേരി: ഇതു അറബിനാട്ടിലെ കാഴ്ചയല്ല. നമ്മുടെ സ്വന്തം വടക്കഞ്ചേരിയിലുണ്ടായിട്ടുള്ള കൗതുകമാണ്. ഹോട്ടൽ ഡയാനയ്ക്ക് എതിർവശം ഗാന്ധിഗ്രാമത്തിൽ പാറക്കൽ ബാബുവിന്റെ വീട്ടുമുറ്റത്താണ് ഈ വിസ്മയം.
കുള്ളൻ ഈന്തപ്പനയ്ക്കുചുറ്റും ഈന്തപ്പഴക്കുലകൾ തിങ്ങിനിറഞ്ഞു നിൽക്കുന്നു. എല്ലാം മൂപ്പെത്തി പാകമായ പരുവത്തിലുള്ളവ. അറബിനാടുകളിൽ മാത്രമേ ഈന്തപ്പഴം നന്നായി കായ്ക്കൂ എന്നൊക്കെയുള്ള നമ്മുടെ ധാരണകൾ തിരുത്തിക്കുറിച്ചാണ് ഇവിടെ ഏഴുവർഷം പ്രായമായ ഈന്തപ്പന കായ്ച്ച് 200, 300 എണ്ണം വരുന്ന ഈന്തപ്പഴങ്ങൾ നിറഞ്ഞ കുലകളായിട്ടുള്ളത്.
കൗതുകകാഴ്ച കാണാൻ എത്തുന്നവർക്കും ഇപ്പോൾ കണക്കില്ലെന്നാണ് ബാബു പറയുന്നത്. കടയിൽനിന്നും വാങ്ങിയ ഈന്തപ്പഴം കഴിച്ച് വീട്ടുമുറ്റത്ത് ഉപേക്ഷിച്ച കുരു താനേ മുളച്ചതാണ്. തണ്ടുകളിലെല്ലാം വലിയ മുള്ളുകൾ നിറഞ്ഞ ചെടിയെ അവിടെനിന്നും പറിച്ചെടുത്ത് വീടിന്റെ മുന്നിൽ ഒഴിഞ്ഞ മൂലയിലേക്കു സ്ഥാനംമാറ്റി.
കാര്യമായ പരിചരണമോ വളപ്രയോഗങ്ങളോ നടത്തിയിട്ടില്ലെന്നും ബാബു പറഞ്ഞു.
എന്നാൽ നല്ല വെയിൽ കിട്ടുന്ന സ്ഥലത്താണ് പനയുടെ നിൽപ്. ഇതാകണം കേരളമാണെന്നറിയാതെ ഈന്തപ്പന ഈ വിധം കായ്ച്ചതിനു കാരണമായി പലരും പറയുന്നത്. ആദ്യമായാണ് ഈവർഷം പന കായ്ച്ചത്. ആദ്യ വിളവിൽതന്നെ വീട്ടുകാരെയും നാട്ടുകാരെയും അമ്പരപ്പിച്ച് ഈന്തപ്പഴക്കുലകൾ നിറഞ്ഞു. രണ്ടുമൂന്നു കുലകൾ പാകമായതിനെ തുടർന്ന് പറിച്ചെടുത്ത് പലർക്കും വിതരണംചെയ്തു.